ഇരിട്ടി: ആറളം വന്യജീവി സങ്കേതം പശ്ചിമഘട്ടമലനിരകളിലെ കൂൺ വൈവിധ്യകേന്ദ്രമെന്ന പദവിയിലേക്കും. ആറളം വൈൽഡ് ലൈഫ് ഡിവിഷനും മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയും സംയുക്തമായി നടത്തിയ മാംക്രോ ഫംഗൽ സർവേയിൽ 215 ഇനം കൂണുകളെയാണ് കണ്ടെത്തിയത്. ആറളം ശലഭസങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലായി നടത്തിയ സർവേയിലാണ് അപൂർവ കൂണുകൾ ഉൾപ്പടെയുള്ളവയെ കണ്ടെത്തിയത്. ഇതോടെ കൂൺ വൈവിധ്യത്തിലെ സംസ്ഥാനത്തെ പ്രധാന ഹോട്ട് സ്പോട്ടായി ആറളം മാറിയിരിക്കുകയാണ്.
മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയിലെ മൈക്രോ ബയോളജിസ്റ്റ് എം.ടി. ഹരികൃഷ്ണൻ, ഫോറൻസിക് സർജൻ ഡോ. ജിനു മുരളീധരൻ, ഗവേഷകരായ ഡോ. ശീതൾ ചൗധരി, ഡോ. ആഷിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ. മൂന്നു ദിവസങ്ങളായി നടന്ന സർവേയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മൈക്രോ ബയോളജിസ്റ്റുകൾ, ഗവേഷകർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, ഫോട്ടോഗ്രാഫർമാർ, കൂൺ പ്രേമികൾ എന്നിവരുൾപ്പെടെ മുപ്പതിലധികം പേർ പങ്കെടുത്തു.
കണ്ണൂർ ജില്ലയിലെ വാക്ക് വിത്ത് വിസി എൻജിഒയിലെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ എന്നിവർ പ്രസംഗിച്ചു.
ഫംഗസ് വൈവിധ്യത്തെക്കുറിച്ചുള്ള മികച്ച അവബോധം, ഗവേഷണം, സംരക്ഷണം എന്നിവയ്ക്ക് സർവേ വേദിയായി. ആറളം, കൊട്ടിയൂർ സങ്കേതങ്ങളിലായി വളയംചാൽ, മീൻമുട്ടി, കരിയൻകാപ്പ്, ചാവച്ചി, കൊട്ടിയൂർ, ചുള്ളിക്കണ്ടം, പരിപ്പുതോട് എന്നീ ഏഴ് ക്യാമ്പുകളിലായാണ് ഫീൽഡ് സർവേ നടത്തിയത്. 2025-ൽ നടന്ന പ്രഥമ സർവേയിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ആറളത്ത് തുടർച്ചയായി നടക്കുന്ന രണ്ടാമത്തെ വാർഷിക ഫംഗസ് സർവേയാണിത്.